തമിഴ്‌നാട്ടില്‍ ആദ്യമായി ഭിന്നലിംഗക്കാരി എസ്.ഐ ആകുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യമായി ഭിന്ന ലിംഗ വിഭാഗത്തില്‍ നിന്നൊരു എസ്‌ഐ. മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സേലം സ്വദേശിയായ കെ.പ്രിതിക യാഷിണിക്കാണ് എസ്‌ഐ ആയി പോസ്റ്റിങ്ങ് കിട്ടിയത്.
നേരത്തേ പ്രദീപ്കുമാര്‍ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രിതിക 2013ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് പെണ്ണായി മാറിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് പ്രിതിക എന്ന പേര് സ്വീകരിച്ചത്. വിദ്യാഭ്യാസ സാക്ഷ്യപത്രങ്ങളില്‍ പഴയ പേരുതന്നെ തുടര്‍ന്നതിനാല്‍ പ്രിതികയെ എസ്.ഐ. പരീക്ഷ എഴുതാന്‍ തമിഴ്‌നാട് യൂണിഫോംഡ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അനുവദിച്ചില്ല.
ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച പ്രിതികയ്ക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇനിമുതല്‍ നിയമനങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ ഭിന്നലിംഗക്കാരെ മൂന്നാംവിഭാഗമായിക്കണ്ട് പ്രത്യേകമായി ഉള്‍ക്കൊള്ളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള പ്രിതിക അഭിമുഖത്തിലും പരീക്ഷയിലും മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്.