കാൺപൂരിൽ ഇലക്‌ട്രിക് ബസ് യാത്രക്കാർക്ക് ഇടയിലേക്കു പാഞ്ഞുകയറി ആറു മരണം

കാൺപൂരിൽ നിയന്ത്രണം വിട്ട ഇലക്‌ട്രിക് ബസ് വഴിയാത്രക്കാർക്ക് ഇടയിലേക്കു പാഞ്ഞുകയറി ആറു പേർ മരിച്ചു. 12 പേർക്കു പരിക്കേറ്റു. ടാറ്റ് മിൽ ക്രോസ്റോഡിനു സമീപമാണ് സംഭവം. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ടു നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്നു കാറുകളും നിരവധി ബൈക്കുകളും തകർന്നു. തുടർന്നു ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ഒരു ട്രക്കിൽ ഇടിച്ചതിനെത്തുടർന്നാണ് നിന്നത്. സംഭവത്തിൽ ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്‍റെ ഡ്രൈവർ ഒാടി രക്ഷപ്പെട്ടെന്ന് ഈസ്റ്റ് കാൺപൂർ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് കുമാർ പറഞ്ഞു.
പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു. കാൺപൂർ ബസ് അപകടത്തിൽ മരിച്ചവരുടെ വാർത്തയിൽ അഗാധമായ ദുഃഖമുണ്ട്. ഈ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്‍റെ അഗാധമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ− രാഷ്‌ട്രപതി ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കുറിച്ചു.