ഭവാനിപുരിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വൻ വിജയം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുരിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വൻ വിജയം. 58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമത വിജയം കരസ്ഥമാക്കിയത്. മണ്ധലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. ഭവാനിപൂരിൽനിന്നും ജനവിധി തേടിയ മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ജയം അനിവാര്യമായിരുന്നു. 24,396 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രെവാളിന് ലഭിച്ചത്. അതേസമയം, സംസർഗഞ്ച്, ജാംഗിപുർ എന്നീ നിയോജക മണ്ഡലങ്ങളിലും തൃണമൂലാണ് മുന്നിട്ട് നിൽക്കുന്നത്.
ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും തൃണമൂൽ കോൺഗ്രസിന്‍റെ സമ്മർദ്ദശ്രമങ്ങളാണ് വിജയിച്ചത്. ഇതോടെയാണ് നിർണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. തൃണമൂൽ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണ് ഭവാനിപുർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൊവെന്‍ദേബ് ചതോപധ്യയയാണ് വിജയിച്ചത്. മമതയ്ക്ക് മത്സരിക്കാന്‍ വേണ്ടി സൊവെൻദേബ് രാജിവയ്ക്കുകയായിരുന്നു.
അതേസമയം പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ തൃണമൂൽ മുന്നേറുന്നതായുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങൾ ഉണ്ടാകാതെ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് നിർദേശിച്ചു.