ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ആറാമത്തെ നിരീക്ഷണക്കപ്പൽ വജ്ര കമ്മീഷൻ ചെയ്തു
ചെന്നൈ: ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ആറാമത്തെ നിരീക്ഷണക്കപ്പൽ വജ്ര ബുധനാഴ്ച കമ്മീഷൻ ചെയ്തു. ചെന്നൈ തുറമുഖത്ത് നടന്ന ചടങ്ങിൽ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കപ്പലിന്‍റെ പേര് അനാച്ഛാദനം ചെയ്തു. ലാർസൻ ആൻഡ് ടൂബ്രോ ഷിപ്പ് ബിൽഡിംഗ് ലിമിറ്റഡ് തദ്ദേശീയമായാണു കപ്പൽ നിർമിച്ചത്. തീരസംരക്ഷണ സേനയുടെ ഏഴ് നിരീക്ഷണക്കപ്പലിൽ ആറാമത്തെയാണ് വജ്ര.
30 എംഎം പീരങ്കിയാണു കപ്പലിലെ പ്രധാന ആയുധം. 12.7 എംഎമ്മിന്‍റെ എസ്ആർസിജിയും കപ്പലിൽ ഘടിപ്പിച്ചിട്ടുണ്ട്. കപ്പലിൽ ഇരട്ട എൻജിനുള്ള ഒരു ഹെലികോപ്റ്ററും നാലു ഹൈ സ്പീഡ് ബോട്ടും രണ്ടു രക്ഷാബോട്ടുകളുമുണ്ട്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അലക്സ് തോമസാണ് കപ്പലിന്‍റെ കമാൻഡിംഗ് ഓഫീസർ. 14 ഓഫീസർമാരും 88 ജീവനക്കാരും കപ്പലിലുണ്ടായിരിക്കും. തൂത്തുക്കുടി ആസ്ഥാനമായി കിഴക്കൻ കോസ്റ്റ്ഗാർഡ് റീജണിന്‍റെ ഭാഗമായി കപ്പൽ പ്രവർത്തിക്കും.

