കോവിഡ് വാക്സിൻ വിതരണത്തിന് 80,000 കോടി ആവശ്യമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; ഇല്ലെന്നു കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാൻ 80,000 കോടി രൂപ ആവശ്യമുണ്ടെന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനാവാലയുടെ മുന്നറിയിപ്പ് തള്ളി കേന്ദ്ര സർക്കാർ. ഈ വാദത്തോടു യോജിക്കുന്നില്ലെന്നും വാക്സിൻ നിർമിക്കാൻ ആവശ്യമായ ഫണ്ട് സർക്കാരിന്‍റെ കൈവശമുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു.
കോവിഡിനെതിരായ വാക്സിൻ ലഭ്യമായാലും രാജ്യത്തെ മുഴുവൻ പേർക്കും ലഭ്യമാക്കാൻ 80,000 കോടി രൂപ വേണ്ടിവരുമെന്നാണ് പൂനാവാല പറഞ്ഞത്. കന്പനികളിൽ നിന്നു വാക്സിൻ വാങ്ങാനും കേടുകൂടാതെ ജനങ്ങളിലെത്തിക്കാനും വൻ ചിലവു വരുമെന്ന സൂചനയാണ് കന്പനി നൽകിയത്. എന്നാൽ ഇതിനോടു പ്രതികരിച്ച ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ, ഇക്കാര്യത്തിൽ ആശങ്കയില്ലെന്നും വാക്സിൻ അഡ്മിനിസ്ട്രേഷനുവേണ്ടി നിയമിച്ച വിദഗ്ദ്ധ സമിതി അഞ്ചുവട്ടം യോഗം ചേർന്നിരുന്നെന്നും ചൂണ്ടിക്കാട്ടി.
ഇവർ കണക്കുകൂട്ടിയ ഫണ്ട് സർക്കാരിന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്സ്ഫഡ് വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നതു സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽഡിന്‍റെ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമേ, കോവാക്സിന്‍റെ രണ്ടാം ഘട്ട ട്രയലുകളും ഇന്ത്യയിൽ നടക്കുന്നുണ്ട്.