നികുതിവെട്ടിപ്പ്: എ.ആർ റഹ്മാനെതിരെ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ: നികുതി വെട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ എ.ആർ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നികുതി ഒഴിവാക്കുന്നതിനായി റഹ്മാൻ തന്റെ ചാരിറ്റബിൾ ട്രസ്റ്റായ എ.ആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് മൂന്ന് കോടി രൂപ വകമാറ്റിയെന്നാണ് ആരോപണം.
2011−12 സാന്പത്തിക വർഷത്തിൽ യു.കെ ആസ്ഥാനമായുള്ള ടെലികോം കന്പനിക്കായി എക്സ്ക്ലൂസീവ് റിംഗ്ടോണുകൾ കന്പോസ് ചെയ്ത വകയിൽ റഹ്മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചെന്ന് ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസിലർ ടി.ആർ സെന്തിൽ കുമാർ പറയുന്നു. മൂന്ന് വർഷത്തേയ്ക്കായിരുന്നു കരാർ. തന്റെ ഫൗണ്ടേഷനിലേക്ക് നേരിട്ട് പണമടയ്ക്കാനാണ് റഹ്മാൻ കന്പനിയോട് ആവശ്യപ്പെട്ടത്. 2015 ലാണ് ഇതു സംബന്ധിച്ച കേസ് റിപ്പോർട്ട് ചെയ്യുന്നത്.