ഫാത്തിമയുടെ കുടുംബം പ്രധാനമന്ത്രിയെ കാണുന്നതിനായി ഇന്ന് ഡൽഹിയിൽ: മരണത്തിൽ സഹപാഠികൾക്കെതിരെയും ആരോപണം
ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടി.യിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ കുടുംബം പ്രധാനമന്ത്രിയെ കാണുന്നതിനായി ഡൽഹിയിൽ എത്തി. എന്നാൽ എപ്പോൾ പ്രധാനമന്ത്രിയെ കാണാൻ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തമല്ല. അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഫാത്തിമയുടെ പിതാവ് രംഗത്തുവന്നു. കേസില്‍ സഹപാഠികള്‍ക്കെതിരെ ആരോപണം. ഫാത്തിമയെ ക്ലാസിലുള്ളവര്‍ മാനസീകമായി പീഡിപ്പിച്ചു. ഇവര്‍ക്കെതിരെ സമഗ്ര അന്വേഷണം ആവശ്യമാണ്. ആരോക്കെയാണ് ഇതിന് പിന്നിലെന്ന് ഫാത്തിമ കൃത്യമായി എഴുതി വച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനും അറിയാവുന്നതാണ്. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ മാസം ഒമ്പതിനാണ് ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഫാത്തിമയുടെ കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പ് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. ഫാത്തിമ മരിക്കുന്നതിന് മുന്‍പ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്‌ക്രീന്‍ ഷോട്ടുമെന്ന് കോടതിയില്‍ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

