വിമാനയാത്രക്കിടെ പൊന്നോമനയുടെ ജീവൻ പോയതറിയാതെ യുവദന്പതികൾ
ചെന്നൈ: വിമാനയാത്രക്കിടെ ആറുമാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചു. ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിൽ ആറുമാസം പ്രായമുള്ള മകൻ തളർന്നുറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കൾ കരുതിയത്. ചെന്നൈ വിമാനത്താവളത്തിൽ ഇന്നലെപുലർച്ചെയാണ് ദാരുണ സംഭവം. ഓസ്ട്രേലിയയിലെ മെൽബണിൽ സോഫ്റ്റ്‍വെയർ കന്പനിയിൽ ജോലി ചെയ്യുന്ന ശക്തി മുരുകനും ഭാര്യ ദീപയുമാണ് ആറുമാസം പ്രായമായ മകന്‍ റിത്വികിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. മെൽബണിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ചെന്നൈയിലെത്തിയത്. ചെന്നൈയിൽ താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ചെന്നൈയിലെത്തി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ലഗേജ് എടുക്കാൻ പോവുന്നതിന് ഇടയിലാണ് കുഞ്ഞ് അനങ്ങുന്നില്ലെന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കുന്നത്.
ഉടൻ തന്നെ വൈദ്യസഹായം തേടിയെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്‍റെ ശരീരം നീല നിറത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. താംബരം സ്വദേശികളാണ് ദന്പതികൾ. ക്വാലാലംപൂരിൽ നിന്ന് വിമാനത്തിൽ കയറുന്പോൾ കുട്ടി കളിചിരികളുമായുണ്ടായിരുന്നെന്ന് ദന്പതികൾ പറയുന്നു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്യാൻ കൊണ്ടുപോയി. കുഞ്ഞിന്‍റെ മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

