രാജ്യത്ത് 16 കോടി മദ്യപരുണ്ടെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് 16 കോടി മദ്യപരുണ്ടെന്ന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തൻലാൽ കഠാരിയ പറഞ്ഞു. ലോക്സഭയിൽ ടി.എൻ പ്രതാപൻറെ ചോദ്യത്തിനു രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സർവേ അനുസരിച്ചാണ് ഈ കണക്ക്.
മദ്യം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കഞ്ചാവാണ്. മൂന്നു കോടിയിലേറെപ്പേർ കഞ്ചാവുപയോഗിക്കുന്നു. കറപ്പിൽനിന്നുത്പാദിപ്പിക്കുന്ന മയക്കുമരുന്നിനാണ് ആവശ്യക്കാർ കൂടുതൽ. രണ്ടുകോടിയോളം പേർ വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നു. മൂന്നുകോടിയോളം ആളുകൾ മദ്യാസക്തിമൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നു. അരക്കോടിയോളം പേരാണ് കഞ്ചാവിന്റെയും കറപ്പിന്റെയും അടിമകളെന്നും മന്ത്രി അറിയിച്ചു.
നിയമവിരുദ്ധമായ മരുന്നുകളുടെ ഉപയോഗം തടയാനും മയക്കുമരുന്നിന്റെ ആസക്തി ജനങ്ങളിൽ കുറയ്ക്കാനുമുള്ള പ്രവർത്തനം നടത്തിവരുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

