ഡോക്ടർമാരുടെ പണിമുടക്കിൽ ബുദ്ധിമുട്ടി രോഗികൾ
ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ എം എ) പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ കേരളത്തിലും രോഗികൾ ബുദ്ധിമുട്ടി. രാവിലെ 6 മുതൽ 24 മണിക്കൂറാണ് സമരം. സ്വകാര്യ ആശുപത്രികളെയാണ് സമരം കൂടുതൽ ബാധിച്ചത്. സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല. സർക്കാർ ഡോക്ടർമാർ രണ്ട് മണിക്കൂർ ഒ.പി ബഹിഷ്കരിച്ച് പണിമുടക്കിന്‍റെ ഭാഗമായി. ആശുപത്രികളുടെ സംരക്ഷണത്തിന് കേന്ദ്രനിയമം വേണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. സമരത്തിന് പിന്തുണയുമായി സർക്കാർ ഡോക്ടർമാർ രാവിലെ എട്ട് മുതൽ പത്ത് വരെയും മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ10 മുതൽ 11 വരെ ഒ.പി ബഹിഷ്കരിച്ചു.
ഇന്ത്യന്‍ ഡെന്‍റൽ അസോസിയേഷന്‍ ഉൾപ്പെടെ മെഡിക്കൽ സംഘടനകളെല്ലാം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന്‍റെ ഭാഗമായി രാജ്ഭവന് മുന്നിൽ ഐ.എം.എയുടെ നേതൃത്വത്തിൽ ധർണ നടത്തി. പ്രതീകാത്മകമായി തലയിൽ ബാന്‍ഡേജ് കെട്ടിയായിരുന്നു പ്രതിഷേധം. കൊച്ചിയിലും കോഴിക്കോടുമെല്ലാം ഡോക്ടർമാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.

