ഗാന്ധിവധ പുനരാവിഷ്‌കരണം: ഹിന്ദു മഹാസഭാ നേതാവും ഭർത്താവും പിടിയിൽ

അലിഗഡ്: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി വധം പുനസൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റിൽ. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിർത്ത് ആഘോഷിച്ച ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുൻ പാണ്ധെ ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഒളിവിൽപോയ പൂജയെ അലിഗഡിലെ താപാലിൽനിന്നാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് അശോക് പാണ്ഡെയെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. ഗാന്ധി വധം പുനസൃഷ്ടിച്ചതിന്‍റെ വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജ്യം രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷിത്വദിനം ആചരിച്ച ജനുവരി 30 ന് അലിഗഡിൽ ഗാന്ധി വധം പുനരാവിഷ്‌ക്കരിച്ച് ഹിന്ദുമഹാസഭ ആഘോഷിക്കുകയായിരുന്നു. കോലത്തിനു നേരെ വെടിയുതിർത്ത ശേഷം രക്തമെന്ന് തോന്നിപ്പിക്കും വിധം ചുവന്ന ചായമൊഴുക്കിയുമാണ് ഗാന്ധിവധത്തിന്‍റെ ഓർമ പുതുക്കിയത്. തുടർന്ന് ഹിന്ദുമഹാസഭയുടെ നേതാക്കൾ ചേർന്ന് ഗാന്ധിയുടെ കൊലപാതകിയായ നാഥൂറാം ഗോഡ്‌സെയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും മധുരം വിളന്പുകയും ചെയ്തു. ദസ്ര ആഘോഷത്തിനു രാവണന്‍റെ കോലം കത്തിക്കുന്നതിനു സമാനമാണ് ഇതെന്നായിരുന്നു പൂജയുടെ പ്രതികരണം. ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ പാടില്ലെന്നും ഇന്ത്യ വിഭജന സമയത്ത് ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളാണ് ഗാന്ധിയെന്നും പൂജ പറഞ്ഞു.