റഫാല്‍ ഇടപാട്; റിലയന്‍സിനെ തിരഞ്ഞെടുത്തതിൽ പങ്കില്ലെന്ന് വ്യോമസേനാ മേധാവി


ന്യൂഡല്‍ഹി:  വിവാദങ്ങള്‍ കത്തിനില്‍ക്കെ റഫാല്‍ വിമാനത്തെ പുകഴ്ത്തി വ്യോമസേനാ മേധാവി രംഗത്ത്. ഉപഭൂഖണ്ഡത്തില്‍ മേല്‍കൈ നേടുന്നതിന് വിമാനം ഇന്ത്യയെ സഹായിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യക്തമാക്കി. റഫാല്‍ ഇടപാട് മികച്ച ഒരു പാക്കേജാണെന്നും അദ്ദേഹം പറയുന്നു. ഓഫ്‌സെറ്റ്‌ പങ്കാളിയെ തിരഞ്ഞെടുത്തത് ദസ്സോ ഏവിയേഷനാണെന്നും ഇന്ത്യന്‍ സര്‍ക്കാരിനോ വ്യോമസേനയ്‌ക്കോ അക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.

റഫാല്‍ വിമാനങ്ങള്‍ മികച്ചതാണ്. ഉപഭൂഖണ്ഡത്തിലേക്ക് അവ എത്തുന്നതോടെ കാര്യങ്ങള്‍ മാറിമറിയും. റഫാല്‍ ഇടപാടിലൂടെ കൂടുതല്‍ നേട്ടമുണ്ടാകുമെന്നും നല്ലൊരു പാക്കേജാണ് നമുക്ക് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വ്യോമസേനാ മേധാവിതന്നെ സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്ത് വന്നതെന്നതാണ് ശ്രദ്ധേയം. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചുവെന്നാണ്‌ കോണ്‍ഗ്രസ് ആരോപിക്കുന്നത്. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നിര്‍മിച്ച് വാങ്ങാനാണ് മോദിസര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടത്.

You might also like

Most Viewed