ബാങ്ക് തട്ടിപ്പുകൾ തടയാൻ ആധാറിന് കഴിയില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : ആധാറിന് ബാങ്ക് തട്ടിപ്പുകൾ തടയാൻ കഴിയില്ലെന്ന് സുപ്രീംകോടതി. നീരവ് മോദി, വിജയ് മല്യ എന്നിവർ ഉൾപ്പെട്ട ബാങ്ക് തട്ടിപ്പുകൾ സംബന്ധിച്ച വാർത്തകൾ വ്യാപക ചർച്ചാവിഷയമായതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതുസംബന്ധിച്ച അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ അവകാശവാദത്തോട് സുപ്രീംകോടതി വിയോജിച്ചു. ആധാറിന്റെ കാര്യക്ഷമത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ അറ്റോർണി ജനറൽ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാർ പല വാദങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചു. ബാങ്ക് തട്ടിപ്പ് അടക്കമുള്ളവ ആധാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തടയപ്പെടാനുള്ള സാധ്യത കുറവാണെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. സമൂഹത്തിലെ എല്ലാ തിന്മകൾക്കും, പ്രത്യേകിച്ച് ബാങ്ക് തട്ടിപ്പുകൾക്ക് അറുതിവരുത്താൻ ആധാറിന് കഴിയുമെന്ന് കരുതുന്നില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസുമാരായ എ.കെ. സിക്രി, ചന്ദ്രചൂഢ് എന്നിവർ നിരീക്ഷിച്ചു.
തട്ടിപ്പുകാരുടെ വിവരങ്ങളെല്ലാം ബാങ്കുകൾക്ക് അറിയാം. ഒന്നും അറിയാതെയല്ല ബാങ്കുകൾ വായ്പകൾ നൽകുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പുകൾ പലതും നടക്കുന്നത്. ഈ സാഹചര്യത്തിൽ ബാങ്ക് തട്ടിപ്പുകൾ തടയാൻ ആധാറിന് കഴിയുമെന്ന വാദത്തോട് യോജിക്കാൻ കഴിയില്ലെന്ന് ന്യായാധിപർ നിരീക്ഷിച്ചു. വാണിജ്യ ഇടപാടുകളും സാന്പത്തിക ക്രയവിക്രയങ്ങളും നടത്തുന്നത് നിയന്ത്രിക്കാൻ ആധാറിന് കഴിയുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് നിരീക്ഷിച്ചു. ക്ഷേമ പദ്ധതികളുകളുടെ ആനുകൂല്യങ്ങൾ തട്ടിപ്പിലൂടെ നേടുന്നത് തടയാൻ ആധാറിന് കഴിയുമെന്ന് അവകാശപ്പെടുന്നത് മനസിലാക്കാം.
എന്നാൽ, ബാങ്ക് തട്ടിപ്പുകൾ എങ്ങനെ തടയുമെന്ന് മനസിലാകുന്നില്ല. സമൂഹത്തിലെ അസമത്വങ്ങൾ ആധാർ ഇല്ലാതാക്കുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ അസമത്വം വർദ്ധിക്കുന്നു എന്നതാണ് വാസ്തവമെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്.

