തിരിച്ചറിയൽ കാർഡുകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി : നിർബന്ധമായും തിരിച്ചറിയൽ കാർഡുകൾ (വോട്ടർ കാർഡുകൾ) ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീംകോടതിയിൽ ഇക്കാര്യം വ്യക്തമാക്കി പുതുക്കിയ അപേക്ഷ ഫയൽ ചെയ്തു. എ.കെ ജോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ, കഴിഞ്ഞ ജൂലായ് ആറിനാണ് കമ്മിഷൻ മുൻ നിപാട് മാറ്റി പുതിയ അപേക്ഷ നൽകിയത്.
വോട്ടർകാർഡുകൾ ആധാറുമായി ബന്ധിപ്പിക്കണെമന്നുതെന്നയായിരുന്നു നേരത്തേയും കമ്മിഷന്റെ നിലപാട്. എന്നാൽ, അത് നിർബന്ധമാക്കണമെന്ന് അഭിപ്രായമുണ്ടായിരുന്നില്ല. അന്ന് ആധാർ നിയമം പാർലമെന്റ് അംഗീകരിച്ചിരുന്നില്ലെന്നും ഇപ്പോൾ സ്ഥിതിമാറിയെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. 2017 മാർച്ചിൽ പാസാക്കിയ ആധാർ നിയമം ജൂലായിലാണ് വിജ്ഞാപനം ചെയ്തത്.
എച്ച്.എസ് ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന കാലത്ത് 2015 ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടിക്രമങ്ങൾ കമ്മിഷൻ തുടങ്ങിവെച്ചത്. ദേശീയ തിരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരണ പദ്ധതിയുടെ ഭാഗമായി തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അന്ന് മാർഗരേഖയുമിറക്കി.
എന്നാൽ, പൊതുവിതരണ സന്പ്രദായം, എൽ.പി.ജി, മണ്ണെണ്ണ വിതരണം എന്നിവയ്ക്ക് മാത്രമേ ആധാർ ഉപയോഗിക്കാവൂയെന്ന് 2015 ഓഗസ്റ്റിൽ സുപ്രീംകോടതി വ്യക്തമാക്കി. അതോടെ, തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർത്തിവെച്ചു. അപ്പോഴേക്കും 38 കോടി തിരിച്ചറിയൽ കാർഡുകൾ ആധാറുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ബന്ധിപ്പിച്ചുകഴിഞ്ഞിരുന്നു.
വോട്ടർകാർഡുകൾ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടാണ് കമ്മിഷനുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി റാവത്തും സ്ഥിരീകരിച്ചു. ആധാർ സംബന്ധിച്ച എല്ലാ വിഷയങ്ങളും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്പിലാണിപ്പോൾ.
വോട്ടർകാർഡിന് പകരം ആധാർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി.യുടെ രാജ്യസഭാംഗം ഭൂപേന്ദർ യാദവ് അദ്ധ്യക്ഷനായ പാർലമെന്ററി സമിതി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രണ്ടു കാർഡുകളും വ്യത്യസ്ത ലക്ഷ്യങ്ങൾക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനോട് യോജിച്ചില്ല.