ഉദ്ഘാടനത്തിന് എത്താതിരുന്ന ഡോക്ടറോട് മാവോയിസ്റ്റാകാൻ മന്ത്രിയുടെ ഉപദേശം

ന്യൂഡൽഹി : ആശുപത്രി ഉദ്ഘാടനത്തിന് എത്താതിരുന്ന ഡോക്ടറോട് പോയി മാവോയിസത്തിൽ ചേരാൻ മന്ത്രിയുടെ ഉപദേശം. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ ആശുപത്രി ഉദ്ഘാടനത്തെത്തിയ കേന്ദ്ര സഹമന്ത്രിയാണ് മുതിർന്ന ഡോക്ടറുടെ അസാന്നിധ്യത്തിൽ ഈ ഉപദേശം നൽകിയത്.
തിങ്കളാഴ്ചയാണ് ചന്ദ്രപൂരിലെ ആശുപത്രി ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി ഹൻസ്രാജ് അഹിർ എത്തിയത്. എന്നാൽ, ആശുപത്രിയിലെ മുതിർന്ന ഡോക്ടർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഡോക്ടർ ലീവിലാണെന്ന് മന്ത്രി അറിയുന്നത്. രോഷാകുലനായ മന്ത്രി താൻ ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്നും, താൻ പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് മുതിർന്ന ഡോക്ടർ അവധിയെടുത്ത് വിട്ടുനിൽക്കുന്നതിന്റെ കാര്യമെന്താണെന്നും ചോദിച്ചു.
ജനാധിപത്യത്തിൽ വിശ്വാസമില്ലെങ്കിലൽ ഡോക്ടർക്ക് പോയി മാവോയിസത്തിൽ ചേരാം. ഇവിടെ എന്തിനാണ് തുടരുന്നത്. മാവോയിസത്തിൽ ചേർന്നാൽ, നിങ്ങളെ വെടി വെച്ചു കൊല്ലാൻ കഴിയുമല്ലോ. മാവോയിസ്റ്റുകൾ ജനാധിപത്യം ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് സഹമന്ത്രിയായ ഹൻസ്രാജ് അഹിർ ചന്ദ്രപൂരിൽ നിന്നുള്ള എംപിയാണ്.