കലാമിന്റെ പ്രതിമയ്ക്കരികിൽ ഗീത : വിവാദം മുറുകുന്നു
രാമേശ്വരം : മുൻ രാഷ്‌ട്രപതി അബ്ദുൾ കലാമിന്‍റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്‍റെ ജന്മനാടായ രാമേശ്വരത്തെ പേക്കരുന്പിൽ നിർമ്മിച്ച സ്മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രതിമയ്ക്കരുകിൽ ദുരൂഹ സാഹചര്യത്തിൽ ഭഗവത് ഗീത പ്രത്യക്ഷപ്പെട്ടത് വിവാദത്തിന് കാരണമായി. സ്മാരകത്തിന്‍റെ കവാടത്തിൽ മരത്തിൽ തീർത്ത, കലാം വീണ വായിക്കുന്ന പ്രതിമയുടെ ചുവട്ടിലാണ് ഗീത പ്രത്യക്ഷപ്പെട്ടത്. ഗീത പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കലാമിന്‍റെ അനന്തരവൻ പ്രതിമയ്ക്കരുകിൽ ബൈബിളും ഖുറാനും വച്ചു.
എന്നാൽ ഹിന്ദു സംഘടനകളുടെപ്രതിഷേധത്തിന് പിന്നാലെ ഇവ രണ്ടുംഎടുത്തുമാറ്റി. ബി.ജെ.പി സർക്കാരിന്‍റെവക്രബുദ്ധിയാണിതെന്ന് തമിഴ്നാട് പ്രതിപക്ഷപാർട്ടിയായ എം.ഡി.എം.കെ ആരോപിച്ചു.
പ്രധാനമന്ത്രി മോഡി സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം പൊടുന്നനെ ഭഗവത് ഗീത കാണപ്പെടുകയായിരുന്നു. തങ്ങളെല്ലാം അത്ഭുതപ്പെട്ടതായും കലാമിന്റെ ബന്ധു പറയുന്നു.
കലാം എല്ലാ മതങ്ങളേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഭഗവത് ഗീതയെ മാത്രമാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് ഈ പ്രതിമ കാണുന്നവർ കരുതുമെന്നും എംഡിഎംകെ നേതാവ് വൈകോ പറഞ്ഞു. ലോകത്തിന്‍റെ എല്ലാ ഭാഗത്തിനുന്നും കലാം സ്മാരകം കാണുന്നതിന് എത്തുന്നവർ കലാമിനെ തെറ്റിദ്ധരിക്കാൻ ഇടയാക്കുമെന്നും വൈകോ പറയുന്നു. തമിഴ് ക്ലാസിക് കൃതിയായ തിരുക്കുറിൾ മാറ്റിയ ശേഷമാണ് ഇവിടെ ഗീത വച്ചതെന്നും വൈകോ ആരോപിക്കുന്നു. തമിഴ്നാട് സർക്കാർ വിട്ടുനൽകിയ ഭൂമിയിൽ രണ്ടുവർഷം കൊണ്ടു പൂർത്തിയാക്കിയ സ്മാരകത്തിന്‍റെ ചെലവ് 15 കോടിയാണ്.

