സൗമ്യ വധക്കേസ്: ഹാജരാകില്ലെന്ന് മാർക്കണ്ഡേയ കട്ജു


ഡൽഹി: സൗമ്യ കേസിൽ സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന് മാർക്കണ്ഡേയ കട്ജു വ്യക്തമാക്കി. ഭരണഘടന പ്രകാരം മുന്‍ജഡ്ജിക്ക് ഇത്തരത്തില്‍ കോടതിയില്‍ ഹാജരാകുന്നതിന് കഴിയില്ല. ജഡ്ജിമാര്‍ വികാരഭരിതരാകുന്നതില്‍ കാര്യമില്ലെന്നും താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും കട്ജു വ്യക്തമാക്കി.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിയെ ഫേസ്ബുക്കിലൂടെ വിമർശിച്ചതിനെ തുടർന്നാണ് കോടതിയിലെത്തി വിധിയിലെ തെറ്റുകളെ കുറിച്ച് വിശദീകരണം നൽകാൻ സുപ്രീം കോടതി മാര്‍ക്കണ്ഡേയ കട്ജുവിനോട് നിർദേശിച്ചത്. ആര്‍ട്ടിക്കിള്‍ 124 (7) പ്രകാരം ഇത്തരത്തില്‍ ഹാജരാകുന്നതിന് ഭരണഘടനാപ്രകാരം വിലക്കുണ്ട്. ജഡ്ജി ഇത്തരത്തില്‍ വിധി പുറപ്പെടുവിപ്പിച്ചത് താന്‍ കോടതിക്കെതിരെ വിമര്‍ശം ഉന്നയിച്ചതിലുള്ള വികാരം കൊണ്ടായിരിക്കാമെന്നും കട്ജു പറഞ്ഞു.

ഗോവിന്ദചാമി വധശിക്ഷക്ക് അര്‍ഹനാണ്. സൌമ്യ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും ഇത്തരം കേസുകളിലല്ലെങ്കില്‍ ഏത് കേസിലാണ് വധശിക്ഷ നല്‍കുക എന്നും കട്ജു ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേസില്‍ വിദഗ്ധാഭിപ്രായം നല്‍കാന്‍ തയ്യാറാണെന്നും കട്ജു വ്യക്തമാക്കി. കേസന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും കട്ജു വ്യക്തമാക്കി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed