ഇൻഡിഗോ പ്രതിസന്ധി; ഇന്ന് റദ്ദാക്കിയത് 350 വിമാനങ്ങൾ
ഷീബ വിജയ൯
ന്യൂഡൽഹി: ദിവസങ്ങൾ പിന്നിട്ടിട്ടും ഇൻഡിഗോ വിമാനസർവീസുകളിലെ പ്രതിസന്ധിക്ക് അയവില്ലാതെ തുടരുന്നു. തിങ്കളാഴ്ച 350 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ഏഴാം ദിവസമാണ് ഇൻഡിഗോയുടെ സർവീസുകൾ മുടങ്ങുന്നത്. ഇന്ത്യൻ വ്യോമയാനരംഗം ഇതുവരെ കാണാത്ത പ്രതിസന്ധിക്കാണ് സാക്ഷ്യം വഹിക്കുന്നത്.
തിങ്കളാഴ്ച ഡൽഹി വിമാനത്താവളത്തിൽ 134 സർവീസുകളാണ് മുടങ്ങിയത്. ബംഗളൂരുവിൽ 127, ചെന്നൈയിൽ 71 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. അഹമ്മദാബാദിൽ 20 വിമാനങ്ങളാണ് നിലത്തിറക്കിയിരിക്കുന്നത്. വിശാഖപട്ടണം, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലും സർവീസ് മുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച ഇൻഡിഗോയുടെ 650-ഓളം സർവീസുകൾ റദ്ദാക്കി. ശനിയാഴ്ച ആയിരത്തോളം സർവീസുകളാണ് റദ്ദാക്കിയത്. 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ നൽകുകയും ചെയ്തു. എന്നാൽ, ഇന്നത്തോടെ ഇൻഡിഗോ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നത്. ഡിസംബർ 15നകം പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ഇൻഡിഗോയുടെ അവകാശവാദം.
ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി രാജ്യത്തെ വ്യോമഗതാഗതം ഒരാഴ്ച സ്തംഭിപ്പിച്ച സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയുടെ മേധാവികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കുമെന്ന് റിപ്പോർട്ട്. വിശദീകരണം ആവശ്യപ്പെട്ട് ഇൻഡിഗോ സി.ഇ.ഒ. പീറ്റർ എൽബേഴ്സിനും മറ്റ് ഉദ്യോഗസ്ഥർക്കും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ശനിയാഴ്ച നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്.
dsdfsdfs
