'വൈദ്യുതി പ്രതിസന്ധിയെ സുവര്‍ണാവസരമായി കാണുന്നു'; ഒക്ടോബറില്‍ പുതിയ നയം വരുമെന്ന് മുഖ്യമന്ത്രി
ഷീബ വിജയൻ
സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തടസ്സമായി കാണുന്നില്ലെന്നും, മറിച്ച് സമഗ്രമായ വൈദ്യുതി നയവും ഊര്‍ജ്ജ മാനേജ്മെന്റ് സിസ്റ്റവും രൂപീകരിക്കുന്നതിനുള്ള സുവര്‍ണാവസരമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. ശനിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 'കോര്‍ റിന്യൂ എക്‌സ്‌പോ & എനര്‍ജി കോണ്‍ക്ലേവ് 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബറില്‍ സര്‍ക്കാര്‍ പുതിയ വൈദ്യുതി നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 4,445 മെഗാവാട്ടില്‍ നിന്ന് വൈദ്യുതി ഉപഭോഗം 920 മെഗാവാട്ട് വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ആവശ്യമായ വൈദ്യുതിയുടെ 15% മാത്രമേ കേരളം ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. നിലവില്‍ ഏകദേശം 13,000 കോടി രൂപയായിരിക്കുന്ന വൈദ്യുതി വാങ്ങല്‍ ചെലവ് ഈ വര്‍ഷം 16,000 കോടി രൂപ കവിയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലവൈദ്യുത പദ്ധതികളെ മാത്രം അമിതമായി ആശ്രയിക്കുന്ന സ്ഥിതി, സൈലന്റ് വാലി, നര്‍മ്മദ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പുനരധിവാസ ആശങ്കകള്‍, ജനസാന്ദ്രത കാരണം താപവൈദ്യുത പദ്ധതികള്‍ക്കുള്ള പരിമിതികള്‍, കൂടംകുളം, ചീമേനി എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ആണവോര്‍ജ പദ്ധതികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ എന്നിവ കേരളത്തെ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലേക്ക് നയിച്ച മുന്‍കാലങ്ങളിലെ വൈദ്യുതി വാങ്ങല്‍ കരാറുകളിലെയും നടപടിക്രമങ്ങളിലെയും വീഴ്ചകള്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസരണ നഷ്ടം 8 ശതമാനത്തില്‍ താഴെയായി കുറക്കാനും വൈദ്യുതി മോഷണം തടയാനും കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യുക, പുരപ്പുറ സൗരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കുക, കമ്മ്യൂണിറ്റി തലത്തിലുള്ള ബാറ്ററി സ്റ്റോറേജ് സിസ്റ്റങ്ങള്‍ നടപ്പിലാക്കുക, ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതും പമ്പ് സെറ്റുകള്‍ ഉപയോഗിക്കുന്നതും പകല്‍ സമയത്തേക്ക് മാറ്റുക, പമ്പ്ഡ്-സ്റ്റോറേജ് സിസ്റ്റങ്ങള്‍ അവതരിപ്പിക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
കാലാവസ്ഥ വ്യതിയാനം കാരണം പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന എയര്‍കണ്ടീഷണറുകളുടെ ഉപയോഗവും, സെമികണ്ടക്ടര്‍, കൃത്രിമ ബുദ്ധി തുടങ്ങിയ വ്യവസായങ്ങളില്‍ നിന്നുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജ ആവശ്യകതയും പുതിയ വൈദ്യുതി നയത്തില്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സതീശന്‍ പറഞ്ഞു. സൗരോര്‍ജ്ജ മേഖലയെ കോവലം സേവനമായി കാണാതെ വ്യവസായമായി വളര്‍ത്തിയെടുക്കും. മേഖലയിലെ തടസ്സങ്ങള്‍ നീക്കി നിക്ഷേപകരെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ രണ്ടുതവണയായി ഏര്‍പ്പെടുത്തുന്ന 25 മിനിറ്റ് നിയന്ത്രണത്തിനു പുറമേ മൂന്നാമതൊരു തവണകൂടി വെട്ടിച്ചുരുക്കല്‍ വന്നേക്കാം. ഇതോടെ നിയന്ത്രണ സമയം ഒന്നേകാല്‍ മണിക്കൂറായി നീളാനാണ് സാധ്യത.
ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സെപ്റ്റംബറിലെ എക്കാലത്തെയും ഉയര്‍ന്ന റെക്കോഡായ 9.63 കോടി യൂണിറ്റിലെത്തി. ഏപ്രില്‍ മാസത്തിലെ ചൂടുകാലത്തിനു സമാനമായ ഉപഭോഗമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ആവശ്യകത താഴാതെ നിന്നാല്‍ കെഎസ്ഇബിക്ക് മുന്നില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത സ്ഥിതിയാണ്.
മധ്യപ്രദേശില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതിക്കായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും, അവിടെ അധികമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഈ വൈദ്യുതി ലഭിച്ചില്ല. സെപ്റ്റംബറിലെ ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങാനുള്ള കമ്പനികളുടെ കരാറിന് റഗുലേറ്ററി കമ്മിഷന്‍ അനുമതി നിഷേധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. രാത്രിയിലെ പ്രതിസന്ധിക്ക് ഇത് ആശ്വാസമാകില്ലെന്ന വിലയിരുത്തലിലാണ് കമ്മിഷന്‍ അനുമതി നല്‍കാതിരുന്നത്.
cddssdds

