കുവൈത്തിൽ താമസനിയമലംഘകരെ കണ്ടെത്താൻ പരിശോധനാ ക്യാന്പയിൻ
കുവൈത്തിൽ താമസനിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനാ കാമ്പയിന്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ 432 പേരെ അറസ്റ്റ്‌ചെയ്തു. 1966 ലേറെ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു .ഒരിടവേളക്ക് ശേഷമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയായി രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിവിധ സേനാ വിഭാഗങ്ങൾ സംയുക്തമായി പരിശോധന നടത്തുന്നുണ്ട്.
ജലീബ് അൽ ശുയൂഖ്, ഫർവാനിയ, മഹബൂല, ബിനീദ് അൽഗാർ ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അർദിയ വ്യവസായ മേഖല, അബൂഹലീഫ, ഫ്രൈഡേ മാർക്കറ്റ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രദേശങ്ങളുടെ എൻട്രി, എക്‌സിറ്റ്‌പോയിന്റുകൾ അടച്ചാണ് രേഖകൾ പരിശോധിക്കുന്നത്. നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെയുള്ള അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കാമ്പയിനിൽ പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുക്കൾക്ക് കൈമാറി. താമസനിയമം ലംഘിച്ചവർ നാടുകടത്തൽ നടപടി നേരിടേണ്ടി വരും. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും വിദേശ എംബസികളോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.