കുവൈത്തിൽ വിസ കച്ചവടക്കാരെ നിരീക്ഷിക്കുവാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

കുവൈത്ത് സിറ്റി: വിസ കച്ചവടക്കാരെ നിരീക്ഷിക്കുവാനും മനുഷ്യക്കടത്ത് തടയാനും പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷക്കു തന്നെ ഭീഷണിയായിരിക്കുകയാണ് അനധികൃത വിസ കച്ചവടമെന്നും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന കമ്പിനികളേയും വ്യക്തികളേയും തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കര്‍ശനമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. എത്ര വലിയ ശക്തരായാലും അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
577ഓളം വിസ നിയമ ലംഘനം കണ്ടെത്തിയ കമ്പിനിയുടെ ഉടമയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇത്തരം അനധികൃത തൊഴിലാളികളെ നാടുകടത്തുന്നതിനുള്ള ചിലവുകള്‍ കമ്പനികള്‍ സര്‍ക്കാരില്‍ നിക്ഷേപിച്ച ഗ്യാരന്‍റി തുകയില്‍ നിന്നും ഈടാക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.