പ്രവാസികൾക്ക് ആശ്വാസം; ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ കിട്ടും

ന്യൂഡൽഹി: ലോക്ക് ഡൗൺ കാലയളവിൽ നാട്ടിലേക്ക് വരാനായി മുൻകൂറായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികൾക്ക് മുഴുവൻ പണവും തിരികെ നൽകണമെന്ന് കേന്ദ്രസർക്കാർ. വിമാന കന്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലയളവിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ടിക്കറ്റിന്റെ പണം തിരികെ നൽകുന്നത്. ആഭ്യന്തര വിമാന യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നൽകി മൂന്നാഴ്ചക്കുള്ളിൽ പണം റീഫണ്ട് ചെയ്യണമെന്നും സർക്കാർ നിർദ്ദേശിച്ചു. ലോക്ക് ഡൗൺ നീട്ടിയ മെയ് മൂന്ന് വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കും. ഏപ്രിൽ 14 മുതൽ മെയ് മൂന്ന് വരെയുള്ള രണ്ടാം ലോക്ക് ഡൗൺ കാലത്തേക്കുള്ള യാത്രക്കായി മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത എല്ലാ വിമാനടിക്കറ്റുകളുടെ തുകയും മടക്കി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 15 മുതൽ ബുക്കിങ് സ്വീകരിച്ചിരുന്നെങ്കിലും ആഭ്യന്തര സർവ്വീസിന് റീഫണ്ട് നൽകില്ലെന്ന് വിമാന കന്പനികൾ അറിയിച്ചിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് വ്യോമയാന മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടത്.