ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്; ദുരിതാശ്വാസനിധി വകമാറ്റിയ കേസ്, സര്‍ക്കാരിന് ആശ്വാസം


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ സര്‍ക്കാരിന് ആശ്വാസം. ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹർജിയും ലോകായുക്ത തള്ളി. ഇതോടെ ഉപലോകായുക്തമാർക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനം പരിശോധിക്കാൻ ലോകയുക്തയ്ക്ക് അധികാരം ഇല്ലെന്ന സുപ്രാധാന നിരീക്ഷണവും വിധിയിലുണ്ട്. തീരുമാനങ്ങളുടെ നടപടിക്രമങ്ങളാണ് പരിശോധിച്ചതെന്ന് വ്യക്തമാക്കിയ ലോകായുക്ത മൂന്ന് ലക്ഷത്തിന് മുകളിൽ തുക കൈമാറിയതിന് മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായിരുന്നതായും ചൂണ്ടിക്കാണിച്ചു. അഴിമതി കണ്ടെത്താനായില്ലെന്നും സ്വജനപക്ഷപാതം ഇല്ലെന്നും വിധി വ്യക്തമാക്കുന്നു. പരാതി ലോകായുക്തയുടെ നിയമ പരിധിക്ക് പുറത്താണെന്നും വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ സാമ്പത്തിക സഹായം അധികാര ദുർവിനിയോഗം ആണെന്നും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടി കുറയ്ക്കുന്ന നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ തന്നെ ഈ വിധി സർക്കാരിന് ഏറെ നിർണായകമായിരുന്നു.

എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ, സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പോലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയും സാമ്പത്തിക സഹായങ്ങളും നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ലോകായുക്ത ഫുൾ ബെഞ്ച് വിധി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയത് അധികാര ദുർവിനിയോഗമാണ്. അതിനാൽ വിതരണം ചെയ്ത പണം ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരിൽ നിന്നും തിരിച്ചുപിടിക്കണം എന്നായിരുന്നു ഹർജിക്കാരനായ ആർഎസ് ശശി കുമാറിൻറെ ആവശ്യം.

2018 സെപ്റ്റംബറിൽ ഫയൽ ചെയ്യപ്പെട്ട ഹർജിയിൽ അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. നേരത്തെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. മന്ത്രിസഭ തീരുമാനത്തിൽ ഓരോ മന്ത്രിമാർക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടോയെന്ന നിയമ പ്രശ്നത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിട്ടു. ഇതിനിടെ കെ കെ രാമചന്ദ്രൻ നായരുമായി ജസ്റ്റിസ്മാരായ ബാബു മാത്യു പി ജോസഫ്, ഹാറൂൺ റഷീദ് എന്നിവർക്ക് വ്യക്തിപരമായി അടുപ്പമുള്ളത് ചൂണ്ടിക്കാട്ടി, കേസ് മറ്റൊരു സംസ്ഥാനത്തെ ലോകായുക്തയിലേക്ക് മാറ്റണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

article-image

adsadsadsadsads

You might also like

Most Viewed