സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് മാനസിക പീഡനം; ഭാര്യയെ കൊലപ്പെടുത്തിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍


കൊല്ലം: കൊല്ലത്ത് ഭാര്യയെ കായലില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. തേവലക്കര സ്വദേശി അബ്ദുല്‍ ഷിഹാബ് ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. വാളക്കോട് സ്വദേശി ഷജീറയെ കല്ലുമ്മൂട്ടില്‍ കടവില്‍ വച്ചാണ് ഷിഹാബ് അപായപ്പെടുത്തിയത്.

സൗന്ദര്യം ഇല്ല എന്ന പേരില്‍ ഷിഹാബ് ഷജീറയെ സ്ഥിരം മാനസികമായി പീഡിപ്പിച്ചിരുന്നു. 2015 ജൂണ്‍ 15 ന് കരിമീന്‍ വാങ്ങാന്‍ എന്ന പേരിലാണ് കല്ലുമ്മൂട്ടില്‍ കടവില്‍ എത്തിച്ചത്. ശേഷം കായലിലേക്ക് തള്ളിയിടുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. ഷജീറയ്ക്ക് ചികിത്സ നല്‍കുന്നത് വൈകിപ്പിക്കാനും ഷിഹാബ് ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

ശാസ്താംകോട്ട പൊലീസ് അന്വേഷിച്ചിരുന്ന കേസ് കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് 2017 ലാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇഴഞ്ഞുനീങ്ങിയ അന്വേഷണം ഈ അടുത്ത് വേഗത്തിലാക്കി. ഷിഹാബിനെ ആദ്യം മുതല്‍ സംശയമുണ്ടായിരുന്നുവെന്നും പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും ഷജീറയുടെ അമ്മ പറഞ്ഞു. ഉദ്ഘാടനങ്ങള്‍ക്കും മറ്റും സിനിമ സീരിയല്‍ താരങ്ങളെ എത്തിക്കുന്ന ജോലിയായിരുന്നു ശിഹാബിന്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You might also like

Most Viewed