ഏക സിവിൽകോഡ്; പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞത്: നിയമപരമായി എതിർക്കുമെന്ന് ലീഗ്
ഏക സിവില്‍കോഡിനെ നിയമപരമായി എതിര്‍ക്കുമെന്ന് മുസ്‌ലീം ലീഗ്. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞതാണെന്നും നിലവിലുള്ള നിയമം അനുസരിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും നേതൃയോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു. ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. തെരഞ്ഞെടുപ്പ് കാലത്തെ അജണ്ടയാണ് ബിജെപി സെറ്റ് ചെയ്യുന്നത്. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളും മതനിയമങ്ങളും വിശ്വാസങ്ങളുമുള്ള നാടാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരേ സിവില്‍ നിയമം എന്നത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമോയെന്ന പ്രധാനമന്ത്രിയുടെ ഭയമാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഷയം എടുത്തിട്ടതിനു പിന്നില്‍. പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നു. മറ്റൊന്ന് കര്‍ണാടക തെരഞ്ഞെടുപ്പു ഫലമാണ്. വര്‍ഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കലും അടക്കം എല്ലാം ശ്രമിച്ചു നോക്കിയതാണ് അവിടെ. മോദിയുടെ വ്യക്തിപ്രഭാവവും കര്‍ണാടകയില്‍ പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് മോദി ഏക സിവില്‍ കോഡ് എടുത്തിടുന്നത്.
ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ ആശയ വിനിയമം നടത്തുമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
dfsfddd

