കാസർഗോഡ് ജില്ലാ ആശുപത്രിയുടെ സ്ഥിതി ഗുരുതരമെന്ന് വി.ഡി സതീശൻ
കാസർകോട് ജില്ലാ ആശുപത്രിയുടെ സ്ഥിതി ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് കാലത്ത് 60 കോടി രൂപ മുടക്കി ടാറ്റ് ട്രസ്റ്റ് ആരംഭിച്ച ആശുപത്രിയും പൂട്ടി. എൻഡോസൾഫാൻ ഇരകൾ ഉൾപ്പെടെ ജില്ലയിലുള്ളവർ ആശുപത്രി സേവനത്തിന് വേണ്ടി മംഗലാപുരത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴും നിലനിൽക്കുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമ പ്രവർത്തരുടെ ചോദ്യത്ത് മറുപടി നൽകി.
വയനാട് ജില്ലയിൽ ഉൾപ്പെടെ വനാതിർത്തിയുള്ള പ്രദേശങ്ങളിലെല്ലാം വന്യജീവി ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാരും വനം വകുപ്പും ഒന്നും ചെയ്യുന്നില്ല. ബഫർ സോൺ വിഷയം പോലെ ഇക്കാര്യത്തിലും വനം വകുപ്പ് അനാസ്ഥ കാട്ടുകയാണ്. ബഫർ സോണിൽ മൂന്ന് ഭൂപടങ്ങൾ നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും അനാസ്ഥയുള്ള വകുപ്പായി വനം വകുപ്പ് മാറിയിരിക്കുകയാണ്. വയനാട്ടിൽ ആറ് മണി കഴിഞ്ഞാൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ജനങ്ങൾ. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾക്ക് ചികിത്സ നൽകാന്‍ പോലും കഴിഞ്ഞില്ല. വന്യ ജീവികളുടെ ആക്രമണത്തെ സംബന്ധിച്ച് പഠനം നടത്താന്‍ പോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെയോ സുപ്രീം കോടതിയെയോ സമീപിച്ച് വന്യജീവി സംരക്ഷണ നിയമത്തിൽ വേണ്ട ഭേദഗതികൾ വരുത്തി ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സർക്കാർ തയാറാകണം. വനാതിർത്തികളിൽ കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. കൃഷിക്കാരുടെ ജീവന്‍ അപകടകരമാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇക്കാര്യം പ്രതിപക്ഷം നിരവധി തവണ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാൻ സർക്കാർ തയാറായിട്ടില്ല.
tuftuf