ശമ്പള വർധനവ് ആവശ്യപ്പെട്ടിട്ടില്ല; ശന്പളകുടിശ്ശിക കിട്ടിയിട്ടില്ലെന്നും ചിന്ത ജെറോം
ശമ്പള വർധനവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കുടിശിക ആവശ്യപ്പെട്ട് കോടതിയിൽ പോയെന്നത് തെറ്റായ വാർത്തയാണെന്നും ചിന്ത വ്യക്തമാക്കി. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുക.
ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവർക്കറിയാം. ഇതൊരു സോഷ്യൽ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തിൽ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തിൽ ഒരു സർക്കാർ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമപ്രവർത്തകർക്ക് തന്നെ അറിയാമെന്നും ചിന്ത പറഞ്ഞു.
യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെപിസിസി ജനറൽ സെക്രട്ടറിയായ ആർ.വി രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയിൽ കേസിന് പോയത്. ഇത് സംബന്ധിച്ച് ശമ്പള കുടിശിക നൽകാൻ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്. അത് സർക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ചിന്ത പറഞ്ഞു.
dsrydrydr