ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ കോടതിയെ സമീപിക്കുമെന്ന് സർക്കാർ

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. ഗവർണറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യും.
ഓർഡിനൻസ് രാഷ്‌ട്രപതിക്ക് അയക്കുന്നത് പ്രത്യേക സാഹചര്യങ്ങളിൽ മാത്രമെന്നാണ് സർക്കാർ പറയുന്നത്. കോടതികളുടെ അധികാരം കവരുന്ന നിയമം ആണെങ്കിൽ രാഷ്‌ട്രപതിക്ക് അയക്കാം. രാഷ്‌ട്രപതിക്ക് അയക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഭണഘടനയിൽ ഉണ്ടെന്ന് സർക്കാർ. അതിലൊന്നും ചാൻസലറെ ഒഴിവാക്കുന്ന ഓർഡിനൻസ് ഉൾപ്പെടില്ല. ആ സാഹചര്യത്തിലാണ് ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നത്. രാഷ്ട്രപതിക്ക് അയച്ചാലും നിയമ സഭയിൽ ബിൽ കൊണ്ട് വരാം എന്നും നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്.
അതേസമയം ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓർഡിനൻസ് ഇന്ന് സർക്കാർ ഗവർണർക്ക് അയച്ചേക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ, അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി അഭിഭാഷകരിൽ നിന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.
മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് ഓർഡിനൻസ് തയാറാക്കി. ഇന്നു തന്നെ ഇതു ഗവർണർക്ക് അയക്കുമെന്നാണ് സൂചന. ഓർഡിനൻസ് ഉടൻ തന്നെ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷ സർക്കാരിനില്ല. പകരം രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ വ്യക്തമാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയും നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയുമാകും സർക്കാർ നീക്കം. ഇതിനുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കലാമണ്ഡലം കൽപ്പിത സർവകാശാല ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കിയതോടെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സർക്കാർ വ്യക്തമായ സന്ദേശമാണ് നൽകുന്നത്. കോടതിയെ സമീപിച്ചാൽ സർക്കാരിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് നിയമോപദേശം. ചാൻസിലർ നിയമനം സർക്കാർ കൊണ്ടുവന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എന്നതാണ് പ്രധാന കാരണം.
689t67