11 പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടു; 30ആം തീയതി കോടതിയിൽ ഹാജരാക്കണം
എൻഐഎ പരിശോധനയെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 വരെ കസ്റ്റഡിയിൽ വിട്ടു. 30ന് രാവിലെ 11 മണിക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കണം. 11 നേതാക്കളെയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന ഗുരുതര ആരോപണങ്ങൾ കസ്റ്റഡി അപേക്ഷയിലും എൻഐഎ ആവർത്തിച്ചു.
11 മണിയോടെയാണ് പ്രതികളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എത്തിച്ചത്. ആർഎസ്എസിനെതിരെ മുദ്രാവാക്യം വിളിച്ച നേതാക്കൾ രാഷ്ട്രീയമായി വിഷയങ്ങളെ നേരിടാൻ പഠിക്കണമെന്നും പറയുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറിൽ വെച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ജൂലൈ 12ന് പട്‌നയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോർട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്രദേശിലെ ചില പ്രമുഖർക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമെതിരെ ഒരേസമയം ആക്രമണം നടത്താന്‍ ഭീകരവാദ സംഘങ്ങൾക്ക് രൂപം നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ച പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെ, നാലു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. പർവേസ് അഹമ്മദ്, മുഹമ്മദ് ഇൽയാസ്, അബ്ദുൾ മുഖീത് എന്നിവരാണ് ഷഫീഖിന് പുറമേ പിടിയിലായത്.
ംപബം