തിരുവനന്തപുരത്ത് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി
വഞ്ചിയൂർ ചിറക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വളർത്തു നായ്ക്കളടക്കം പത്തോളം നായ്ക്കളാണ് ചത്തത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പരാതി. രാത്രി നായകൾക്ക് ഒരാൾ ഭക്ഷണം കൊടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. തങ്ങൾ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന നായകളേയും വളർത്തുനായകളേയും ചത്ത നിലയിൽ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. രാത്രി 10.45ഓടെ കാറിലെത്തിയ ഒരാൾ ഭക്ഷണപ്പൊതി വച്ചുകൊടുക്കുകയായിരുന്നെന്നും നായകളെ വിഷം കൊടുത്തുകൊന്ന സംഭവം കോർപറേഷന്‍ അധികൃതരെ അറിയിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.അതേസമയം, നായകൾക്ക് വിഷം കലർന്ന ഭക്ഷണം കൊടുത്തത് ആരാണെന്ന് വ്യക്തമായിട്ടില്ല. മുമ്പും സമാനമായി നായകൾ ചത്തൊടുങ്ങിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടും കോർപറേഷനും പൊലീസും നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
ചത്ത നായകൾ ഉച്ച കഴിഞ്ഞിട്ടും റോഡിൽ തന്നെ കിടക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ഇവയെ മാറ്റുന്നത് സംബന്ധിച്ച് കോർപറേഷൻ കൗൺസിലറും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. നായകൾക്ക് നൽകിയ ഭക്ഷണത്തിന്റെ ഒരു ഭാഗം ശേഖരിച്ച നാട്ടുകാർ, ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസങ്ങളിൽ കോട്ടയത്തും എറണാകുളം ഏരൂരിലും നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ ചങ്ങനാശേരിയിൽ നായയെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തിരുന്നു. മൂന്ന് സംഭവങ്ങളിലും പൊലീസ് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തിരുന്നു.
yfty