മന്ത്രി സജി ചെറിയാൻ രാജിവച്ചു
മല്ലപ്പള്ളിയിൽ ഭരണഘടനക്കെതിരെ വിവാദ പ്രസംഗം നടത്തിയ സാംസ്കാരിക, ഫിഷറീസ് മന്ത്രി സജി ചെറിയാൻ രാജിവച്ചു. സിപിഎം നിർദേശത്തെ തുടർന്നാണ് മന്ത്രി രാജിവച്ചത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇന്നു തന്നെ രാജിവയ്ക്കാൻ നിർണായക തീരുമാനമുണ്ടായത്. മുഖ്യമന്ത്രിക്ക് സജി ചെറിയാൻ രാജിക്കത്ത് കൈമാറി. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കയതിന് പിന്നാലെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കി മന്ത്രിയുടെ ആദ്യ രാജിയുണ്ടായിരിക്കുന്നത്. ഭരണഘടനക്കെതിരായ വിവാദ പരാമർശത്തിൽ സജി ചെറിയാനെ പൂർണമായി പിന്തുണക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നിരുന്നു. ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
ഇന്ന് ചേർന്ന അവയ്‌ലബിൾ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായെങ്കിലും അന്തിമ തീരുമാനം വ്യാഴാഴ്ചത്തെ സമ്പൂർണ സെക്രട്ടേറിയറ്റ് യോഗത്തിൽ മതിയെന്നായിരുന്നു സിപിഎം തീരുമാനം. എതിരാളികൾക്ക് ആയുധം നൽകുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.