അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി; കേസിൽ‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി


നടിയെ ആക്രമിച്ച കേസിൽ‍ ക്രൈംബ്രാഞ്ച് ഹർജി ജസ്റ്റിസ് കൗസർ‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമപരമായി കേസിൽ‍ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് കൗസർ‍ എടപ്പഗത്ത് പറഞ്ഞു.

അതേസമയം ദൃശ്യങ്ങൾ‍ തന്റെ കൈയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയോട് പറഞ്ഞു.

ഫോണുകൾ‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങൾ‍ മുഴുവനായും ലാബിൽ‍ നിന്നും ലഭിച്ചതാണെന്നും പിന്നെ എന്തിനാണ് കൂടുതൽ‍ സമയം അനുവദിക്കുന്നത് എന്ന ചോദ്യവുമാണ് പ്രതിഭാഗം കോടതിയിൽ‍ ചോദിച്ചത്. അന്വേഷണത്തിന് കൂടുതൽ‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

ഡിജിറ്റൽ‍ തെളിവുകളുടെ പരിശോധനാഫലം മൂന്നുമാസം മുന്‍പ് ക്രൈംബ്രാഞ്ചിനു കിട്ടിയതാണ്. അത് ഇതുവരെ പരിശോധിച്ചില്ലെന്ന ക്രൈംബ്രാഞ്ചിന്റെ വാദം വിശ്വസിക്കരുത്. വിവരങ്ങൾ‍ മുഴുവൻ മുംബൈയിലെ ലാബിൽ‍ നിന്നു ലഭിച്ചതാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ‍ ദൃശ്യങ്ങളുടെ പകർ‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയിൽ‍ ആവർ‍ത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേൽ‍നോട്ടത്തിൽ‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നൽ‍കിയ ഹർ‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.

ഹർജിയിൽ‍ സർ‍ക്കാർ‍ മറുപടി നൽ‍കി. സർ‍ക്കാർ‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും ഹർജിയിലെ ആവശ്യങ്ങൾ‍ അനുവദിക്കുന്നതിൽ‍ എതിർ‍പ്പില്ലെന്നും സർ‍ക്കാർ‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കോടതി മേൽ‍നോട്ടത്തിൽ‍ അന്വേഷണം വേണമെന്ന അതിജീവതയുടെ ആവശ്യത്തിൽ‍ അനുകൂല നിലപാടാണെന്നും സർ‍ക്കാർ‍ വ്യക്തമാക്കി. അന്വേഷണ സംഘത്തിന് മേൽ‍ ഒരുതരത്തിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടില്ലെന്നും സത്യസന്ധമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും സർ‍ക്കാർ‍ ഹൈക്കോടതി അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർ‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറൻസിക് സയൻസ് ലാബിലെ റിപ്പോർ‍ട്ടും സർ‍ക്കാർ‍ കോടതിയെ അറിയിച്ചു. 2018 ൽ‍ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാർ‍ഡിന്റെ ഹാർ‍ഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയിൽ‍ വ്യക്തമായി.

You might also like

Most Viewed