ഹരിദാസ് വധം; പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ അധ്യാപിക അറസ്റ്റിൽ

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിൽ പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ നിജിൽ ദാസ് എന്ന 38കാരന് വീട്ടിൽ ഒളിവിൽ കഴിയാൻ സൈകര്യം ഒരുക്കിയ വീട്ടുടമ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മ എന്ന 42കാരിയാണ് അറസ്റ്റിലായത്. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ് അറസ്റ്റിലായ രേഷ്മ.
നിജിൽ ദാസിനെയും പൊലീസ് പിടികൂടിയിരുന്നു. സിപിഎം സ്വാധാനമേഖലയായ പിണറായിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വീടിന് നേരെ ബോംബേറുണ്ടായി. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത ശേഷം 2 ബോംബുകൾ എറിഞ്ഞതായി പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.
പിണറായി പാണ്ട്യാലമുക്കിലെ രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസമായി പ്രതി ഒളിവിലായിരുന്നു. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്.