മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി; അദ്ധ്യാപകർ സമരത്തിൽ

ഹയർസെക്കന്ററി മൂല്യനിർണ്ണയം തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സമരം പ്രഖ്യാപിച്ച് ഇടത് അദ്ധ്യാപക സംഘടനകൾ. മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ചതിനെതിരെയാണ് സമരം. ഈ മാസം 28 മുതലാണ് ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. പ്രതിദിനം 40 ഉത്തരക്കടലാസുകൾ പരമാവധി മൂല്യനിർണയം നടത്തണമെന്ന മാനദ്ധണ്ഡം 50 ആക്കി ഉയർത്തിയിരുന്നു. ഭാഷാ− മാനവിക വിഷയങ്ങളാണെങ്കിൽ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്ത്ര വിഷയങ്ങളാണെങ്കിൽ 40 ഉത്തരക്കടലാസുകളും മൂല്യനിർണയം നടത്തണമെന്നായിരുന്നു വ്യവസ്ഥ. പുതിയ നിർദേശപ്രകാരം യഥാക്രമം 34ഉം 50ഉം ആയി ഉയരും. 10 മിനിറ്റുകൊണ്ട് 80 മാർക്കിന്റെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തേണ്ടി വരും. ഉത്തരങ്ങൾ വിശദമായി വായിച്ചുനോക്കാൻ സമയം ലഭിക്കില്ലെന്നാണ് അദ്ധ്യാപകരുടെ പരാതി.
ഈ രീതി അശാസ്ത്രീയമാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജനുവരിയിലാണ് ഹയർസെക്കന്ററി മാന്വൽ പരിഷ്‌ക്കരിച്ചത്. മുല്യനിർണയ സമയത്തെക്കുറിച്ച് വിദഗ്ദ സമിതി ശുപാർശ പ്രകാരമാണ് പുതിയ പരിഷ്‌കരണമെന്ന് ഹയർസെക്കന്ററി വകുപ്പ് ചൂണ്ടിക്കാട്ടി. പുതിയ പരിഷ്‌കരണം നിലവിൽ വരുന്നതോടെ പരീക്ഷ ഫലം നേരത്തെ പ്രഖ്യാപിക്കനാകും. ഒപ്പം മൂല്യനിർണയ ക്യാമ്പിൽ അദ്ധ്യാപകർ എത്താതെയിരിക്കുന്ന രീതിയും അവാസനിപ്പിക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രത്യാശ. സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയു ഉൾപ്പെടെ കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ എന്നീ നാല് പ്രധാന സംഘടനകളാണ് സമരത്തിന് നോട്ടീസ് നൽകിയത്. രാത്രി വൈകിയുള്ള മൂല്യനിർണയത്തിന് തയ്യാറല്ലെന്നും അദ്ധ്യാപകർ സർക്കാരിനെ അറിയിച്ചു.