മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്നു മൊഴി നൽകണം; അനൂപിനെ അഭിഭാഷകൻ പറഞ്ഞ് പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകിയ നിർണായക ശബ്ദരേഖ പുറത്ത് വന്നു. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നൽകേണ്ട മൊഴികൾ എങ്ങനെ വേണമെന്ന് അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഒാഡിയോയിൽ കേൾക്കുന്നത്.
ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകന്‍ ചോദിക്കുമ്പോൾ ∍എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല∍ എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാൽ മഞ്ജു മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ പറയുന്നത്.
∍വീട്ടിൽനിന്ന് പോകുന്നതിന്റെ മുമ്പുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയണം. വീട്ടിൽ എല്ലാവർക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടന്‍ നോക്കാം എന്ന് പറഞ്ഞതെല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മിൽ ഞങ്ങളുടെ മുന്നിൽവെച്ച് തർക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവർഷത്തിൽ കൂടുതലായിട്ട് ചേട്ടൻ മദ്യം തൊടാറില്ലെന്നും പറയണം. ഇതിനുപുറമേ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു എന്ന വാദത്തിന് നൽകേണ്ട മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു എന്ന് പറയണമെന്നുമാണ് അഭിഭാഷകൻ പറഞ്ഞുകൊടുക്കുന്നത്.
