'മത രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകരുത്'; പോപ്പുലർ ഫ്രണ്ട് വിവാദത്തിന് പിന്നാലെ ഫയർഫോഴ്സ് മേധാവി


മതരാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. ഇത് സംബന്ധിച്ച് സർക്കുലറിറക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. സർക്കാർ അംഗീകൃത സംഘടനകൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകാനാണ് നിർദ്ദേശം. പരിശീലന അപേക്ഷകളിൽ ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും സർക്കുലറിൽ പറയുന്നു.

ആലുവയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നി രക്ഷാ സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബി സന്ധ്യ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ആര്‍എഫ്ഒ, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരെയാണ് ആഭ്യന്ത വകുപ്പിന് റിപ്പോര്‍ട്ട് നൽകിയത്.പോപ്പുലർ ഫ്രണ്ട് പുതിയതായി രൂപം നല്‍കിയ റസ്‌ക്യു ആന്‍ഡ് റിലീഫ് എന്ന വിഭാഗത്തിനായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. റസ്‌ക്യു ആന്‍ഡ് റിലീഫ് ഉദ്ഘാടന വേദിയിലായിരുന്നു പരിശീലനം. ബി അനീഷ്, വൈ എ രാഹുല്‍ ദാസ്, എം സജാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഡെമോ അരങ്ങേറിയത്. മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ ആയിരുന്നു പരിപാടി. അപകടത്തില്‍ നിന്നും എങ്ങനെ ആളുകളെ രക്ഷിക്കാം, നല്‍കേണ്ട പ്രാഥമിക ശ്രുശൂഷകള്‍, ഉപകരണം ഉപയോഗിക്കേണ്ട വിധം എന്നിവയായിരുന്നു അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയത്.

You might also like

Most Viewed