ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ അപ്പീൽ പോകാൻ സർക്കാർ അനുമതി
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസിൽ അപ്പീൽ പോകാൻ സർക്കാർ അനുമതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീൽ. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സർക്കാർ വ്യക്തമാക്കി.
വിധിയിൽ അപ്പീൽ നൽകുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്. ഹരിശങ്കർ പറഞ്ഞിരുന്നു. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിരുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനൽ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരിയിൽ വിധി പറയുകയായിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്.
