ടുറിസ്റ്റ് ബസ് ബ്രേക്ക് ഡൗണായി; മുന്നോറോളം തീർത്ഥാടകർ വാഗമണിൽ കുടുങ്ങി
ടുറിസ്റ്റ് ബസ് ബ്രേക്ക് ഡൗണായതിനെത്തുടർന്ന് വാഗമൺ കുരിശുമല അടിവാരത്തിൽ തീർഥാടകർ കുടുങ്ങി. മലപ്പുറത്തു നിന്നും കുരിശുമല കയറാനെത്തിയ മൂന്നൂറോളം തീർഥാടകരാണ് കുരിശുമല അടിവാരത്തിൽ കുടുങ്ങിയത്. തിങ്കഴാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട്, മലപ്പുറം, ഇരുട്ടി എന്നിവിടങ്ങളിൽ നിന്നായി ഏഴു ബസുകളിൽ തീർഥാടകർ വാഗമൺ കുരിശുമല കയറുവാനായി എത്തി. ആറു ബസുകളും അടിവാരത്തിലെത്തിയെങ്കിലും ഒരു ബസ് വഴിക്കടവ്− അടിവാരം റൂട്ടിൽ ബ്രേക്ക് ഡൗണാകുകയായിരുന്നു. ഇതോടെ മറ്റു ബസുകൾക്ക് കടന്നുപോകാന്‍ കഴിയാതെയായി. ഇന്നലെ രാത്രി വൈകിയും ബസിന്‍റെ തകരാറുകൾ പരിഹരിക്കാനായിട്ടില്ല. ഇന്നു രാവിലെ മെക്കാനിക് എത്തി വാഹനത്തിന്‍റെ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഇപ്പോൾ ചെറുവാഹനങ്ങൾക്കു മാത്രമേ കടന്നു പോകാന്‍ സാധിക്കുകയുള്ളു. അടിവാരത്തു കുടുങ്ങിയ തീർഥാടകരിൽ മൂന്നു ബസിലെ ആളുകൾ വാഗമണിലെ വിവിധ റിസോർട്ടുകളിലേക്ക് മടങ്ങി. മൂന്നു വാഹനത്തിലെ ആളുകൾ വാഹനത്തിൽ തന്നെ രാത്രി കഴിഞ്ഞു. തീർഥാടകർക്ക് വാഗമൺ സെന്‍റ് സെബാസ്റ്റ്യൻസ് ഇടവകയുടെയും കുരിശുമല തീർഥാടന കേന്ദ്രത്തിന്‍റെയും നേതൃത്വത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്തു. വലിയ നോന്പുകാലത്ത് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് കുരിശുമല കയറുവാനെത്തുന്നത്.
