തൃശൂരില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു; കൊല്ലപ്പെട്ടത് ബംഗാള്‍ സ്വദേശി

തൃശൂർ
ഭര്‍ത്താവിനെ ഭാര്യ തലയ്ക്കു അടിച്ചു കൊന്നു. തൃശൂര്‍ പേരിഞ്ചേരിയിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മ ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പായിരുന്നു കൊലപാതകം. അടിച്ചു കൊന്ന ശേഷം മന്‍സൂറിന്‍റെ മൃതദേഹം ഇവര്‍ താമസസ്ഥലത്തിന് പിന്നില്‍ കുഴിച്ചിടുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഭര്‍ത്താവിനെ രേഷ്മ തന്നെ കൊന്ന് കുഴിച്ചിട്ടുവെന്ന് കണ്ടെത്തിയത്.
മൻസൂർ മദ്യപിച്ചു വന്ന് ദിവസവും തന്നെ മർദ്ദിക്കുമായിരുന്നുവെന്നാണ് രേഷ്മയുടെ മൊഴി. രാത്രി പന്ത്രണ്ടരയോടെയാണ് വഴക്കിനിടെ രേഷ്മ മൻസൂറിന്‍റെ തലയ്ക്ക് കമ്പിപ്പാര വച്ച് അടിച്ചത്. മൻസൂർ ഉടൻ മരിച്ചു. സ്വർണപ്പണിക്കാരനായിരുന്നു കൊല്ലപ്പെട്ട മൻസൂർ. ഇയാളുടെ സഹായി ധീരുവും മൻസൂറിനും ഭാര്യക്കും ഒപ്പമായിരുന്നു താമസം. കൊലപാതകത്തിന് ശേഷം മൻസൂറിന്‍റെ ശരീരം കുഴിച്ചിടാൻ ധീരു രേഷ്മയെ സഹായിച്ചുവെന്നാണ് മൊഴി. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.