മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഓഡി കാർ ചേസ് ചെയ്തതു കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച മാള സ്വദേശിയായ അബ്ദുൽ റഹ്മാൻ പോലീസിന് മൊഴി നൽകി. ഗുരുതരമായി പരിക്കേറ്റ് റഹ്മാന്‍ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ പാലാരിവട്ടം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ ചികിത്സയിലാണ്. ഓഡി കാർ പുറകേ പായുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. അപകടശേഷം നിമിഷങ്ങൾക്കകം ഓഡി കാർ തിരികെ അപകടസ്ഥലത്തെത്തി. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്. കാറിൽ നിന്ന് സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇരുസംഘവും മത്സരയോട്ടം നടത്തിയോ എന്നാണ് പോലീസ് സംശയിക്കുന്നത്.
ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോലീസിന്‍റെ ശ്രമം. നിശാ പാർട്ടി നടന്ന ഫോർട്ട്കൊച്ചിയിലെ നന്പർ 18 ഹോട്ടലിൽ റോയ് ഉൾപ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. രണ്ടുതവണ ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡിജെ പാർട്ടി നടന്ന ഹാളിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല. നവംബർ ഒന്നിന് ഫോർട്ടുകൊച്ചിയിലെ നന്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുന്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. തൊട്ടടുത്ത ദിവസംതന്നെ ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങൾ മാറ്റിയതായാണു സൂചന.