ആര് പാർട്ടി മാറിപ്പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല; വി.ഡി സതീശൻ


കൊച്ചി: ആര് പാർട്ടി മാറിപ്പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതൃപ്തിയുള്ളവർ പാർട്ടി വിട്ടുപോവട്ടെ എന്ന നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഞാൻ പോയാലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. കൂടുതൽ മിടുക്കനായ ഒരാൾ വരും. അത്രയേ ഉള്ളൂ. ആളുകൾ പാർട്ടി മാറുന്നത് പുതിയ കാര്യമല്ല. കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുന്നത് ആദ്യമായല്ല. എത്രപേർ സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്നു. നാളെ ആരെങ്കിലും സി.പി.എം വിട്ടുവന്നാൽ ഞങ്ങളും സ്വീകരിക്കും. വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്−സതീശൻ പറഞ്ഞു.

ഭാരവാഹികൾ പെട്ടിതൂക്കികളാണെന്ന് പറഞ്ഞവരെ ഏത് പാർട്ടിയാണ് വച്ചുപൊറുപ്പിക്കുകയെന്നും സതീശൻ ചോദിച്ചു. സി.പി.എം എത്ര പേർക്കെതിരേ അച്ചടക്ക നടപടിയെടുത്തു. എറണാകുളത്ത് പന്ത്രണ്ട് പേർക്കെതിരേ നടപടി എടുത്തില്ലെ. നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ നിർത്തിയ സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നായിരുന്നു ഇത്. 

അവർക്കെതിരേ എന്തുകൊണ്ടാണ് സി.പി.എം നടപടിയെടുക്കുന്നത്. പാർട്ടി എന്ന നിലയിൽ അതിന്റേതായ ചട്ടക്കൂടുകൾ വേണം. ആ ചട്ടക്കൂടിനപ്പുറത്ത് നിന്ന് അവരുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവർത്തിച്ചപ്പോൾ അവർക്കെതിരേ നടപടിയെടുത്തു. അതിനെ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ അത് ശരിയായ കാര്യമാണ്. അവരുടെ പാർട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ അവർ ആ രീതിയിൽ ചെയ്യണം. നമ്മുടെ പാർട്ടിയും കൊണ്ടുപോണ്ടെ. അവരുടെ പാർട്ടി മാത്രം മുന്നോട്ടുപോയാൽ മതിയോ. ഈരാറ്റുപേട്ട വിഷയത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വീണിടത്തുകിടന്ന് ഉരുളുകയാണ്. ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന് പതിമൂന്ന് സീറ്റും എൽ.ഡി.എഫിന് പത്ത് സീറ്റുമാണുള്ളത്. എസ്.ഡി.പി.ഐയ്ക്ക് അഞ്ച് സീറ്റും. ഈ അഞ്ച് സീറ്റുള്ള എസ്.ഡി.പി.ഐയുമായി സഹകരിച്ചാണ് എൽ.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഭരണസമിതിയെ താഴെയിറക്കിയത്. എന്നിട്ട് ഇപ്പോൾ പറയുകയാണ് ഞങ്ങൾ അവരുമായി കൂട്ടുകൂടിയിട്ടില്ലല്ലെന്ന്. പിന്നെ എന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നാളെ പുതിയ ചെയർമാന്റെ തിരഞ്ഞെടുപ്പ് വരും. ഇവർ തമ്മിൽ കൂട്ടില്ലെങ്കിൽ യുഡി.എഫ് വീണ്ടും അധികാരത്തിൽ വരുമല്ലോ. അങ്ങനെയെങ്കിൽ നഗരസഭയുടെ ഭരണം സ്തംഭിപ്പിച്ചുകൊണ്ട് എന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഇവരെ താഴെയിട്ടത്. എസ്.ഡി.പി.ഐയുമായി ചേർന്ന് വീണ്ടും നഗരസഭയിൽ ഭരണം പിടിക്കുക എന്ന അവരുടെ അജണ്ട കൃത്യമായിരുന്നു. പാല ബിഷപ്പ്ഹൗസിലേയ്ക്ക് പ്രകോപനമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയവരുമായാണ് സി.പി.എം സന്ധി ചെയ്തിരിക്കുന്നത്. വർഗീയതയ്ക്കെതിരായ സി.പി.എമ്മിന്റെ നിലപാട് കാപട്യമാണ്. ഈരാറ്റുപേട്ടയിൽ നിന്ന് അഭിമന്യുവിന്റെ വട്ടവടയിലേയ്ക്ക് വലിയ ദൂരമില്ലെന്ന് ഇവർ ഓർക്കണം−സതീശൻ പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ രമേശ് ചെന്നിത്തലയ്ക്കൊപ്പമായിരുന്നുവെന്നും കെ. സുധാകൻ ഭീഷണിപ്പെടുത്തിയാണ് തന്നെതിരഞ്ഞെടുത്തതെന്നുമുള്ള ചോദ്യത്തിന് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed