കാസർഗോഡ് മണിചെയിൻ മാതൃകയിൽ 47.22 കോടിയുടെ തട്ടിപ്പ്

കാസർഗോഡ്: മഞ്ചേശ്വരത്ത് മണിചെയിൻ മാതൃകയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 47.22 കോടി രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മലേഷ്യൻ കന്പനി സ്‌കീം എന്ന പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. നിക്ഷേപത്തുകയിൽ വന്‍ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഒരുലക്ഷം രൂപയ്ക്ക് ഓരോ ദിവസവും 450 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ചവർക്ക് ഈ തുക ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകരുടെ എണ്ണം കൂടി. യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ വ്യക്തിയിൽ നിന്നാണ് തട്ടിപ്പിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
ഇതിന് പുറമെ, ഹൊസങ്കടി സ്വദേശി ഷെഫീക്കിന്റെ പരാതിയും ലഭിച്ചു. ഇതോടെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി പേർ തട്ടിപ്പിന് ഇരയായെന്നാണ് പോലീസ് നൽകുന്ന സൂചന. കാസർഗോഡ് ഡി.വൈ.എസ്.പി സദാനന്ദന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പണം നിക്ഷേപിക്കുന്നവർക്ക് 10 ശതമാനം തുക ഉടൻ നൽകിയതിനാൽ ആളുകളെ ഇവർ വേഗത്തിൽ വിശ്വാസിപ്പിച്ചെന്നും ഇതാണ് നിക്ഷേപകർ കൂടാനിടയാക്കിയതെന്നുമാണ് പോലീസിന്റെ നിഗമനം.