ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്ത് സരിത നായര്‍ 11 ലക്ഷം തട്ടിയതായി പരാതി


തിരുവനന്തപുരം: ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സരിതാ നായർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ പഞ്ചായത്തിലെ ഇടതു സ്ഥാനാർഥിയാണ്. ഓലത്താന്നി സ്വദേശി അരുണിന്റെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസാണ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് പലതവണയായി പണം തട്ടിയെടുത്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ പഞ്ചായത്തിലെ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രതീഷ് പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സരിത. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി.

ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതിനു ശേഷം വ്യാജ നിയമന ഉത്തരവ് നൽകിയെന്നും പരാതിയിൽ അരുൺ ആരോപിക്കുന്നുണ്ട്. ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് ഉത്തരവ് വ്യാജമാണെന്നു മനസിലായത്. ഇതിനെ തുടർന്നാണ് അരുൺ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ക്ക്‌ പരാതി നൽകിയത്.
ഒന്നാം പ്രതിയായ രതീഷ് പത്തുലക്ഷം രൂപയാണ് കൈപ്പറ്റിയത്. ബാക്കി ഒരു ലക്ഷം രൂപ രണ്ടാം പ്രതിയായ സരിതാ നായർക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു. സരിതയുടെ തിരുനെൽവേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം കൈമാറിയത്. ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായർ അരുണിനെ ഫോണിൽ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുനെൽവേലിയിലെ അക്കൗണ്ട് നമ്പർ സരിതയുടേതാണെന്ന് കണ്ടെത്തിയതായി സി.ഐ. ശ്രീകുമാരൻനായർ വ്യക്തമാക്കി.

You might also like

Most Viewed