സി.എ.ജിക്ക് ആജ്ഞാപിക്കാൻ അധികാരമില്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്‌ബി വിഷയത്തിൽ സി.എ.ജിയെ വിമർശിച്ച് വീണ്ടും ധനമന്ത്രി. സി.എ.ജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. സർക്കാരുമായി ചർച്ച ചെയ്യാത്ത കാര്യങ്ങൾ സഭയിൽ വയ്‌ക്കണമെന്ന് നിർദ്ദേശിക്കാനാകില്ല. ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് സി.എ.ജി നിയമസഭയെ അവഹേളിച്ചു. അവകാശ ലംഘനം നടത്തിയത് സി.എ.ജിയാണ്. മസാലബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോർട്ട് തയ്യാറാക്കും മുന്പ് സർക്കാരിനെ അറിയിച്ചില്ല. നാല് പേജ് ചേർത്തത് സർക്കാരിന്റെ അഭിപ്രായം ആരായാതെയാണ്. എ.ജിയുടെ ഓഫീസിൽ നിന്ന് വാർത്തകൾ ചോരുന്നുണ്ട്. എ.ജി സർക്കാരിനെതിരെ നിഴൽ യുദ്ധം നടത്തുകയാണ്. സംസ്ഥാന സർക്കാരിനോട് ആജ്ഞാപിക്കാൻ സി.എ.ജിയ്ക്ക് അധികാരമില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. 11ലെ എ.ജിയുടെ വാർത്താകുറിപ്പ് 16ന് പുറത്തുവന്നത് അസ്വാഭാവികമാണ്.
സി.എ.ജി റിപ്പോർട്ട് സഭയിൽ വരും മുൻപ് ധനമന്ത്രി തുറക്കരുത് എന്ന് വ്യവസ്ഥയില്ല. ധനമന്ത്രിയുടേത് പോസ്‌റ്റ്മാന്റെ പണിയല്ല.സി.എ.ജിയുടെ റിപ്പോർട്ട് സംസ്ഥാനത്തിന്റെ വികസനം അവതാളത്തിലാക്കി. ഇത് അസാധാരണമായ സാഹചര്യത്തിലാണ്. അതിന് അസാധാരണമായ നടപടി വേണ്ടിവരും. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സി.എ.ജി ശ്രമിക്കുകയാണെന്ന് ധനമന്ത്രി ആരോപിച്ചു.

