എടനീര്‍ മഠാതിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി

കാസര്‍കോട്: എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി. കാസർഗോഡ് മഠത്തിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. 79 വയസ്സായിരുന്നു.
1971ല്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് കേശവാനന്ദ ഭാരതിയാണ്.സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണ ഘടനാ കേസ് ആയിരുന്നു അത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തര്‍ക്കം ഈ കേസില്‍, പാര്‍ലമെന്റിന് ഭരണ ഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.
ഭൂപരിഷ്‌കരണ നിയമപ്രകാരം കാസര്‍ഗോഡിനു സമീപമുള്ള എടനീര്‍ മഠത്തിന്റെ സ്വത്തുക്കള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കകയും ഭൂപരിഷ്‌കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്തു. കേസില്‍ വിധി പറഞ്ഞു കൊണ്ട് പൊതു ആവശ്യങ്ങള്‍ക്കു വേണ്ടിയും ഭരണ ഘടനയുടെ ഭാഗം നാലില്‍ പറയുന്ന നിര്‍ദ്ദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി വിധിച്ചു. അതേ സമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറല്‍ സ്വഭാവം തുടങ്ങിയവയില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിന് ഇല്ലെന്നും കണ്ടെത്തി.
68 ദിവസം നീണ്ടു നിന്ന വാദം നയിച്ചവരില്‍ പ്രമുഖന്‍ നാനി പാല്‍ഖിവാലാ ആയിരുന്നു. 13 സുപ്രീം കോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത് .ഇന്ത്യയുടെ പാര്‍ലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റി മറിച്ചു കൊണ്ടാവരുത് എന്ന വിധി പ്രഖ്യാപനത്തിലേക്ക് സുപ്രീം കോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.ഇന്നും നിയമക്ലാസുകളില്‍ കേസ് പഠനവിഷയമാണ്. ഈ കേസാണ് പിന്നീട് കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നപേരിൽ അറിയപ്പെട്ടത്.