സ്വർണക്കടത്ത് കേസ്: ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് എൻഐഎ കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലിസ്റ്റാക്കി നൽകാൻ ആവശ്യപ്പെട്ട് എൻ.ഐ.എ കോടതി. സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണ് കോടതി ഈ ആവശ്യം എൻഐഎയോട് ആവശ്യപ്പെട്ടത്. കേസ് ഡയറി ഹാജരാകാനും ആവശ്യപ്പെട്ട കോടതി, സ്വപ്നയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 4ലേക്ക് മാറ്റി.
വളരെ തിടുക്കപ്പെട്ടാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തതെന്നും രാജ്യദ്രോഹ കുറ്റം നിലനിൽകില്ലെന്നുമുള്ള വാദമാണ് സ്വപ്നയുടെ അഭിഭാഷകൻ ഉയർത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് 15 ദിവസമായിട്ടും യുഎപിഎ കുറ്റം കണ്ടെത്താനായിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. മാത്രമല്ല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് മാത്രമേ നിലനിൽക്കൂ, എൻഐഎ കേസ് നിലനിൽക്കില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു.
ജാമ്യാപേക്ഷയിൽ സ്വപ്‌നയുടെ അഭിഭാഷകന്റെയും എൻഐഎ പ്രോസിക്യൂട്ടറുടെയും വാദമാണ് ഇന്ന് നടന്നത്. കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അസൗകര്യം മൂലം ഹാജരാക്കാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഒപ്പം തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെടുത്തുന്ന വിവരങ്ങൾ ലിസ്റ്റാക്കി നൽകാനും കേസ് ഡയറി ഹാജരാക്കാനും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി. എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജരേഖ ചമച്ച കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ചിന് എൻഐഎ കോടതി അനുമതി നൽകി. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സ്വപന, സന്ദീപ് ഉൾപ്പടെയുള്ള 12 പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.