തികഞ്ഞ ആത്മവിശ്വാസം; 'സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്നു പാർട്ടി നേതൃത്വത്തിന് ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ഉന്നത നേതൃത്വത്തോടാണ് മുഖ്യമന്ത്രി കേസിൻറെ വസ്തുതകൾ വിശദീകരിച്ചത്. ശിവശങ്കറിനപ്പുറം തൻറെ ഓഫീസിലേക്ക് കേസന്വേഷണം എത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. മാത്രമല്ല, കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോയാൽ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരേ തെളിവുകൾ ഒന്നൊന്നായി പുറത്തു വന്നപ്പോൾ ആദ്യം മുഖ്യമന്ത്രിയും സർക്കാരും അക്ഷരാർത്ഥത്തിൽ ഞെട്ടി. ചില പേരുകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം ആരോപണങ്ങളുമായെത്തിയപ്പോൾ ഭരണപക്ഷത്ത് ആശങ്ക പടരുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വിശദമായ പരിശോധന നടന്നു. പോലീസിന്റെ സഹായത്തോടെ കേസിൻറെ വിശദാംശങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. ഇതിനൊടുവിലാണ് മുഖ്യമന്ത്രിക്ക് ആശ്വാസം പകരുന്ന വിവരങ്ങൾ ലഭിച്ചത്.
ശിവശങ്കറിൻറെ ഇടപെടലുകൾ സംശയകരമാണ്. സ്വർണക്കടത്തു കേസിൽ ശിവശങ്കർ പ്രതിചേർക്കപ്പെടാനുള്ള സാധ്യതയും വലുതാണെന്നും സർക്കാർ മനസ്സിലാക്കുന്നു. അങ്ങനെ വന്നാൽ അപ്പോൾത്തന്നെ ശിവശങ്കറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ശിവശങ്കറിനപ്പുറം തൻറെ ഓഫീസിലേക്കോ പാർട്ടി നേതൃത്വത്തിലേക്കോ കേസ് അന്വേഷണം എത്തില്ലെന്ന് ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി. അതാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ അദ്ദേഹം പ്രകടിപ്പിച്ച ആത്മവിശ്വാസത്തിൻറെ അടിസ്ഥാനം.
പാർട്ടിയെയും മുഖ്യമന്ത്രി കാര്യങ്ങൾ ബോധ്യപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞദിവസം എകെജി സെൻററിൽ മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മറ്റു ചില മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആ യോഗത്തിലാണ് ചില നിർണായക രേഖകളുടെ പിൻബലത്തിൽ കേസിൻറെ വസ്തുതകൾ മുഖ്യമന്ത്രി വിശദീകരിച്ചത്. അതിൻറെ ആശ്വാസത്തിലും ആത്മവിശ്വാസത്തിലുമാണ് സിപിഎം നേതൃത്വവും. എങ്കിലും അധികം വൈകാതെ ഭരണതലത്തിൽ മുഖം മിനുക്കൽ നടപടികളുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെയടക്കം ചില തലകൾ ഉരുളും. ക്ഷേമ-വികസന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനും തീരുമാനമുണ്ട്.

