മരടിലെ ഫ്ളാറ്റുകൾ നാളെ ഒഴിയണമെന്ന് അന്ത്യ ശാസനം; വീണ്ടും സമരത്തിനൊരുങ്ങി കുടുംബങ്ങൾ

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ വീണ്ടും സമരത്തിനൊരുങ്ങി കുടുംബങ്ങൾ. ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം. ഇത് സംബന്ധിച്ച് വിവിധ ഫ്ലാറ്റുകളിലെ ഉടമകൾ ഇന്ന് യോഗം ചേരും.
സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങളോടും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭയുടെ നിർദ്ദേശം. പത്താം തീയതിയാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളിൽ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. എന്നാൽ, ഫ്ളാറ്റുകൾ ഒഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കുടുംബങ്ങൾ.
അതേസമയം, ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റുടമകൾ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഓപ്പം ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെയയും സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫ്ളാറ്റുടമകൾ. ചൊവ്വാഴ്ചയോടെ ഈ ഹർജിയും ഫയൽ ചെയ്യുന്നതിനാണ് തീരുമാനം. ഈ ഹർജികളിൽ തീർപ്പുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഫ്ളാറ്റുടമകൾ അറിയിച്ചു.
സി.പി.എം, കോൺഗ്രസ് നേതാക്കളും കഴിഞ്ഞ ദിവസം ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി രംഗത്ത് വിന്നിരുന്നു. വരും ദിവസം നേതാക്കളും മരടിലെ അഞ്ച് ഫ്ളാറ്റുകൾ സന്ദർശിക്കും. താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലെങ്കിലും ഫ്ളാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് നഗരസഭ. കെട്ടിടം പൊളിക്കാൻ വിദഗ്ദ്ധരായ ഏജൻസികളെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുകയാണ്.
തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കോടതി വിധി പ്രകാരം ഫ്ളാറ്റുകൾ സന്ദർശിച്ച ചീഫ് സെക്രട്ടറി ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെ നഗരസഭാ കൗൺസിൽ യോഗം ചേർന്ന് ഫ്ളാറ്റുകളിൽ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഫ്ളാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകുന്നത് അടക്കമുള്ള നടപടികൾ നഗരസഭ കൈക്കൊള്ളുകയായിരുന്നു.
നഗരസഭ നോട്ടീസ് നൽകിയതിനെതിരെ മരടിലെ ഫ്ളാറ്റ് ഉടമകൾ തിരുവോണനാളിൽ നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജിയും ഹൈക്കോടതിയിൽ റിട്ടും ഫ്ളാറ്റ് ഉടമകൾ ഫയൽ ചെയ്തു. മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്ളാറ്റുടമകൾ സങ്കട ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്.