ഭൂമിയിടപാടിൽ ജോർജ് ആലഞ്ചേരി ഒന്നാം പ്രതി

കൊച്ചി : വിവാദ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിശ്വാ സവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫാദർ ജോഷി പുതുവയാണ് കേസിലെ രണ്ടാം പ്രതി, ഫാദർ സെബാസ്റ്റ്യന്‍ വടക്കുംന്പാടന്‍ മൂന്നാം പ്രതിയും ഭൂമി ഇടപാടിൽ ഇടനിലക്കാരനായ സാജു വർഗ്ഗീസ് നാലാം പ്രതിയുമാണ്.
സെൻട്രൽ പോലീസിന് കിട്ടിയ പരാതിയിൽ കേസെടുക്കുന്നതിനെതിരെ പോലീസ് അഡ്വക്കറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടിയിരുന്നു. തുടർന്ന് കേസെടുക്കാം എന്നനിർദേശമാണ് എജി പോലീസിന് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും പോലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കർദിനാളിനും സഹപ്രവർത്തകർക്കും നിമയനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കോടതിയിൽ പോകാൻ പോലീസ് അവസരം നൽകുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.
സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് പരിഗണിക്കവെ കടുത്ത വിമർശനമാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായത്. കർദിനാൾ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം. തനിക്കെതിരെ കേസെടുക്കാൻ വിധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.