ആദിവാസികളുടെ ജീവിത പുരോഗതിക്ക് ജനകീയ പങ്കാളിത്തം അനിവാര്യം : കടന്നപ്പള്ളി രാമചന്ദ്രൻ
കൽപറ്റ : ആദിവാസികളുടെ ജീവിത പുരോഗതിക്കായി സർക്കാരിന്റെ പദ്ധതികൾ മാത്രം പോര, വിദ്യാഭ്യാസപരമായ ഉയർച്ചയുണ്ടെങ്കിൽ മാത്രമേ ഇവർക്ക് മുന്നേറാൻ കഴിയുള്ളൂവെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ജില്ലയിലെ ആദിവാസികളുടെ സാക്ഷരതാ ശതമാനം ഉയർത്താൻ സാക്ഷരതാ മിഷന്റെ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ജില്ലാതല പ്രവേശനോത്സവം വെങ്ങപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മുതിർന്ന പഠിതാക്കളിലൊരാളായ കറുത്തമ്മയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. വയനാട് ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപനത്തിൽ നിന്നും ഏറ്റവും സാക്ഷരത കുറഞ്ഞ 300 പട്ടിക വർഗ കോളനികളിൽ 8823 പേരെ പഠിപ്പിക്കുന്നതിന് 300 പഠനകേന്ദ്രങ്ങൾ ജില്ലാ സാക്ഷരതാ മിഷൻ തുടങ്ങി.
തിരഞ്ഞെടുത്ത കോളനികളിലെ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ഒരാളും ഇതര വിഭാഗത്തിൽ നിന്ന് മറ്റൊരാളും ഉൾപ്പെടെ രണ്ട് ഇൻസ്ട്രക്ടർമാർ സാക്ഷരതാ ക്ലാസുകൾ കൈകാര്യം ചെയ്യുമെന്നും 6000−ത്തിലധികം പേർ മൂന്ന് മാസം കൊണ്ട് സാക്ഷരരാകുമെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്തുതല കോ-ഓർഡിനേറ്റർമാരാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ ആദിവാസി സാക്ഷരതാനിരക്ക് നാല് ശതമാനവും പൊതുസാക്ഷരതാ നിരക്ക് അര ശതമാനവും വർദ്ധിപ്പിച്ച് വയനാടിനെ സന്പൂർണ സാക്ഷരതാ ജില്ലയാക്കി മാറ്റുമെന്നും ഡിസംബറിൽ പരീക്ഷയും സർട്ടിഫിക്കറ്റ് വിതരണവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് പി.എം. നാസർ പഠിതാക്കളെ ആദരിച്ചു. ആദിവാസി സാക്ഷരതാ മിഷൻ േസ്റ്ററ്റ് കോ−-ഓർഡിനേറ്റർ പ്രശാന്ത് കുമാർ പദ്ധതി വിശദീകരിച്ചു.

